Pages

Sunday 10 July 2011

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയത്തിലേക്ക്‌



വിഖ്യാത പരിണാമശാസ്ത്രജ്ഞനും എത്തനോളജിസ്റ്റുമായ മുന്‍ ഓക്‌സ്‌ഫോര്‍ഡ് പ്രൊഫസര്‍ റിച്ചാഡ് ഡോക്കിന്‍സ് അവിശ്വാസികളുടെ ആത്മാഭിമാനം വാനോളമുയര്‍ത്തിയ 'ദൈവവിഭ്രാന്തി' ('The God Delusion'/2006) എന്ന പുസ്തകത്തിന്റെ രചയിതാവെന്ന നിലയിലാണ് കൂടുതലും അറിയപ്പെടുന്നത്. 'ഡാര്‍വിന്‍സ് റൊട്ട്വെയിലര്‍' (Darwin's Rottweiler)എന്ന വിളിപ്പേരുള്ള അദ്ദേഹം പരിണാമശാസ്ത്രത്തെപ്പറ്റി നിരവധി ബെസ്റ്റ് സെല്ലറുകള്‍ രചിച്ച ജീവശാസ്ത്രജ്ഞന്‍ കൂടിയാണ്. തോമസ് ഹക്‌സിലിക്ക് ശേഷം ഡാര്‍വിന്റെ ഏറ്റവും കരുത്തനായ വക്താവായി ഡോക്കിന്‍സ് പരിഗണിക്കപ്പടുന്നു. ജെറി കോയന്റെ 'വൈ ഇവല്യൂഷന്‍ ഈസ് ട്രൂ' ('Why Evolution is True' (2009) by Jerry Coyne), കെന്നത്ത് മില്ലറുടെ'ഫൈന്‍ഡിംഗ് ഡാര്‍വിന്‍സ് ഗോഡ്' ('Finding Darwin's God' (2000) by Kenneth Miller) എന്നിവയാണ് പരിണാമസംബന്ധിയായി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ രണ്ട് ഗ്രന്ഥങ്ങള്‍. ഇരുവരും പരിണാമവാദത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെങ്കിലും ജെറി കോയന്‍ തികഞ്ഞ നിരീശ്വരവാദിയും കെന്നത്ത് മില്ലര്‍ റോമന്‍കത്തോലിക്കനുമാണ്. പരിണാമസിദ്ധാന്തത്തിനെതിരെ മതം ഒന്നടങ്കം വാളെടുക്കുന്നുവെന്ന വാദത്തില്‍ കഥയില്ലെന്ന സൂചനയാണിത് കൊണ്ടുവരുന്നത്. പരിണാമവിരുദ്ധവാദങ്ങളുടെ മുനയൊടിക്കുന്നതില്‍ മേല്‍പ്പറഞ്ഞ പുസ്തകങ്ങള്‍ ഏറെക്കൂറെ നല്ലവിജയം നേടിയതായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കടുത്ത യാഥാസ്ഥികരായ മതവാദികള്‍ ഡാര്‍വിനിസത്തെ പ്രതിക്കൂട്ടിലാക്കാന്‍ പുതിയ കാരണങ്ങള്‍ തേടിപ്പിടിക്കുന്ന തിരക്കിലായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്'('The Greatest Show On Earth', Bentam Press, 2009) എന്ന തന്റെ പുതിയ ഗ്രന്ഥത്തിലൂടെ പരിണാശാസ്ത്രത്തിന്റെ ഭൂമികയിലേക്ക് തിരിച്ചുവരാന്‍ ഡോക്കിന്‍സിനെ പ്രേരിപ്പിച്ചത് ഈ വെല്ലുവിളികളാണെന്ന് പറയാം. തന്റെ പുസ്തശൃംഖലയില്‍ നഷ്ടപ്പട്ടതായി കാണപ്പെട്ട 'ഇടക്കണ്ണി'യെന്നാണ് (“my missing link”)അദ്ദേഹം ഈ ഗ്രന്ഥത്തെ സ്വയം വിശേഷിപ്പിക്കുന്നത്.

Prof. Richard Dawkins

പതിവുപോലെ പുതിയ പുസ്തകവും ശാസ്ത്രലോകത്ത് ഒട്ടനവധി ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു. പ്രസിദ്ധീകരിച്ച് ആദ്യ ആഴ്ചയ്ക്കുള്ളില്‍തന്നെ ബ്രിട്ടണിലും കാനഡയിലും ഓസ്‌ട്രേലിയയിലും ബെസ്റ്റ്‌സെല്ലറായി മാറിയ ഈ പുസ്തകം ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. എഴുത്തുകാരനും ചിന്തകനുമെന്നനിലയില്‍ ഡോക്കിന്‍സിനുള്ള കീര്‍ത്തിയും താരപരിവേഷവും ഇതിലൊരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പരിണാമവാദത്തിന്റെ ആത്യന്തിക പ്രതിരോധമായി രചിക്കപ്പെട്ട 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്'പരിണാമവിരുദ്ധ കടന്നാക്രമണങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കുന്നതില്‍ എത്രമാത്രം വിജയിക്കുമെന്ന ഉദ്വേഗം വായനാലോകത്തുണ്ടായിരുന്നു. കോയന്റേയും മില്ലറുടേയും പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒട്ടുമിക്ക വിവരങ്ങളും ഡോക്കിന്‍സിന്റെതന്നെ ഏഴോളം മുന്‍പുസ്തകങ്ങളിലെ വിശദാംശങ്ങളും ഈ ഗ്രന്ഥത്തിലും സ്ഥാനംപിടിക്കുന്നുണ്ട്. ശാസ്ത്രം ഒരു പകല്‍ക്കിനാവോ വെളിപാടോ അല്ല; അതൊരു നൈരന്തര്യമാണ്-ഈ നിലപാടുയര്‍ത്തിപ്പിടിച്ചാണ് 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്'പരിണാമവിജ്ഞാനീയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു നാഴികക്കല്ലായി മാറുന്നത്. 

പരിണാമം നടന്നുവെന്ന് ബോധ്യപ്പെടുത്തികൊടുക്കേണ്ടവരെ ലക്ഷ്യമാക്കിയുള്ളവയായിരുന്നില്ല തന്റെ മുന്‍കാലരചനകളെന്ന് ഡോക്കിന്‍സ് ഏറ്റുപറയുന്നുണ്ട്. പരിണാമം പ്രകൃതിനിയമമായി അംഗീകരിക്കപ്പെട്ടനിലയ്ക്ക് ഒരോ ലഘുവായ കാര്യങ്ങള്‍ക്കും പ്രത്യേകം തെളിവ് നിരത്തേണ്ടിവരുമെന്ന് അന്ന് കരുതിയിരുന്നില്ല. ഭൂഗുരുത്വനിയമത്തിന്റെ സൂക്ഷ്മ വിശദാംശങ്ങള്‍ക്ക് വരെ തെളിവ് നിരത്തിയിട്ട് ക്വാണ്ടംസിദ്ധാന്തം അവതരിപ്പിച്ചാല്‍ മതിയെന്ന് വാദിച്ചാല്‍ കുഴങ്ങിയതുതന്നെ. പരിണാമസിദ്ധാന്തം സത്യവും വസ്തുനിഷ്ഠവുമാണെന്ന ധാരണയിലാണ് കഴിഞ്ഞ ഒന്നരനൂറ്റാണ്ടായി ശാസ്ത്രം മുന്നോട്ടുപോകുന്നത്. എന്നാല്‍ അമേരിക്കയിലും മറ്റ് മതാധിഷ്ഠിതരാജ്യങ്ങളിലുമുള്ള നല്ലൊരുവിഭാഗം ജനങ്ങള്‍ക്കും അതിപ്പോഴും 'വെറുമൊരു സിദ്ധാന്തം'(“it is just a theory”) മാത്രമാണെന്ന നിലപാടാണുള്ളത്. ശാസ്ത്രരംഗത്ത് നിലവിലിരിക്കുന്ന മറ്റൊരു പ്രമുഖ സിദ്ധാന്തവും ഇത്രമാത്രം പ്രതിരോധിക്കപ്പെടുന്നില്ല. മതവിശ്വാസത്തിന്റെ അടിത്തറയിളക്കുമെന്ന ഭീതി തന്നെയാണ് പരിണാമസിദ്ധാന്തത്തോടുള്ള എതിര്‍പ്പിന്റെ മുഖ്യകാരണം. 

ജൈവപരിണാമം ഭൂമിയില്‍ സംഭവിച്ച 'ഏറ്റവും മഹത്തായ 
ദൃശ്യവിസ്മയം'(The Greatest Show) ആണെന്ന വാദത്തോടെയാണ് ഡോക്കിന്‍സ് ആരംഭിക്കുന്നത്. പരിണാമത്തിന് വേണ്ടിവന്ന കാലദൈര്‍ഘ്യം മനുഷ്യന്റെ ഭാവനയ്ക്ക് അതീതവും മസ്തിഷ്‌ക്കത്തിന്റെ നിര്‍ധാരണശേഷിക്കപ്പുറവുമാണ്. അമ്പതോ നൂറോ വര്‍ഷമെന്ന് പറയുമ്പോള്‍ ഏറെക്കുറെ ഒരു ധാരണ ലഭിക്കുന്ന നാം വര്‍ഷം ആയിരവും പതിനായിരവും കടക്കുമ്പോള്‍ പകച്ചുപോകുന്നു. സംഖ്യ ദശലക്ഷങ്ങളിലേക്കും കോടികളിലേക്കുമൊക്കെ നീളുമ്പോള്‍ വെറുതെ പൂജ്യമിട്ട് കളിക്കാമെന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നിര്‍ഭാഗ്യവശാല്‍ പരിണാമസിദ്ധാന്തം അത്തരം സുദീര്‍ഘമായ കാലയളവുകളെപ്പറ്റിയാണ് സംസാരിക്കുന്നത്. പരിണാമം എന്തുകൊണ്ടാണ് നമുക്ക് അനുഭവപ്പെടാത്തത്? നിലവിലുള്ള ജീവികള്‍ എന്തുകൊണ്ട് പരിണമിക്കുന്നില്ല? തുടങ്ങിയ ഭാവനാരഹിതമായ ചോദ്യങ്ങള്‍ നിര്‍ദ്ദയമായി റദ്ദാക്കുന്ന യഥാര്‍ത്ഥ്യമാണിത്. കോടിക്കണക്കിന് വര്‍ഷം വേണ്ടിവരുന്ന മാറ്റങ്ങള്‍ ഒരാള്‍ക്ക് തന്റെ ജീവിതകാലത്തിനിടയ്ക്ക് കാണാനാവുന്നതെങ്ങനെ?! കുറ്റകൃത്യം നടന്ന ശേഷം സ്ഥലത്തെത്തുന്ന ഒരു കുറ്റാന്വേഷകനാണ് ഡോക്കിന്‍സിന്റെ പരിണാമശാസ്ത്രജ്ഞന്‍. പരിണാമഫലമായ മനുഷ്യന്‍ തന്റെ നിര്‍മ്മിതിരഹസ്യങ്ങള്‍ ആരായുകയാണിവിടെ. നാമിന്ന് കാണുന്ന ജൈവലോകവും അതിന്റെ വൈവിധ്യവുമാണ് പരിണാമം നടന്നുവെന്നതിന്റെ അനിഷേധ്യമായ തെളിവ്. പരിണാമവിരോധികളെ 'ചരിത്രനിഷേധികള്‍'(‘History deniers’) എന്നാണ് ഡോക്കിന്‍സ് വിളിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ നാസിഭരണകൂടം 60 ലക്ഷത്തോളം ജൂതരെ കൂട്ടക്കൊല ചെയ്ത (The holocaust) ചരിത്രസംഭവം നുണയാണെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. മനുഷ്യബുദ്ധിയെ അപഹസിക്കുന്ന ഇത്തരം വാദങ്ങള്‍ മതപരമായ ആവശ്യകതയായി ന്യായീകരിക്കപ്പെടുന്നു. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നിജാദ് വരെ ജൂതകൂട്ടക്കൊല നിഷേധിക്കുന്നവരുടെ (‘The holocaust deniers’) മുന്‍നിരയിലുണ്ട്. റോമാസാമ്ര്യാജ്യം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് നിലനിന്നുവെന്ന് ചരിത്രക്‌ളാസ്സുകളില്‍ പഠിക്കുന്നവര്‍തന്നെ രണ്ടാം ലോകമഹായുദ്ധത്തില്‍ നടന്ന ജൂതകൂട്ടക്കൊല നുണയാണെന്ന് പ്രചരിപ്പിക്കുന്നതില്‍ പന്തികേടുണ്ട്. റോമാസാമ്ര്യാജ്യത്തെ നിഷേധിക്കുന്നവര്‍ക്ക് ചരിത്രപഠനം താരതമ്യേന എളുപ്പമാണ്; ബി.സി.ഇ 2000 ത്തിന് മുമ്പുള്ള കാര്യങ്ങളൊന്നും പഠിക്കേണ്ടതില്ലല്ലോ! ഭൂമി ഉണ്ടായിട്ട് പതിനായിരം വര്‍ഷവും ജീവനുണ്ടായിട്ട് 4000 വര്‍ഷവും മാത്രമേ ആയിട്ടുള്ളുവെന്ന് വാദിക്കുന്നവരാണ് അമേരിക്കന്‍ സ്‌ക്കൂളുകളില്‍ വിവാദത്തെക്കുറിച്ച് പഠിപ്പിക്കണമെന്ന് (‘teach the controversy’)മുറവിളിക്കൂട്ടുന്നത്. പരിണാമവാദവും സൃഷ്ടിവാദവും തമ്മില്‍ തര്‍ക്കമുണ്ടെന്നും അതിനെപ്പറ്റി വിശദമായി ശാസ്ത്രക്‌ളാസ്സുകളില്‍ പഠിപ്പിക്കണമെന്നുമാണ് ആവശ്യം. ജൂതകൂട്ടക്കൊലയെ ചിലര്‍ നിഷേധിക്കുന്നുവെന്നതിനാല്‍ കൂട്ടക്കൊലയെ കുറിച്ച് പഠിപ്പിക്കാനും അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് പഠിപ്പിക്കാനും തുല്യസമയം നീക്കിവെക്കണണമെന്ന് വാദിച്ചാല്‍ എങ്ങനെയിരിക്കും!? 'പരിണാമത്തിനുള്ള തെളിവുകള്‍ കുറഞ്ഞപക്ഷം ജൂതകൂട്ടക്കൊലയ്ക്കുള്ള തെളിവുകളോളം ശക്തമാണ്; കൂട്ടക്കൊലയ്ക്ക് ദൃക്‌സാക്ഷികളുണ്ടായിരുന്നുവെന്ന് കണക്കിലെടുത്താല്‍പോലും'- ഡോക്കിന്‍സ് പ്രഖ്യാപിക്കുന്നു


ഫോസിലുകള്‍ക്കുമപ്പുറം

ഭൂമിയില്‍ നടന്ന ഏറ്റവും 'മഹത്തായ സംഭവമായ' ജൈവപരിണാമത്തിന്റെ തെളിവുകളും അടയാളങ്ങളും ഭൂമിയിലെമ്പാടും വാരി വിതറപ്പെട്ടിട്ടുണ്ട്. ഡാര്‍വിന്റെ കാലത്ത് തെളിവായി കൂടുതലും സ്വീകരിക്കപ്പെടുന്നത് ഫോസിലുകളായിരുന്നത് ശരിതന്നെ. എന്നാല്‍ ഈ ഭൂമുഖത്ത് നശിപ്പിക്കപ്പെടുന്ന ഒരു ജീവിയുടെ ശരീരം ഫോസിലീകരിക്കപ്പെടാനുള്ള സാധ്യത തീരെ കുറവാണെന്ന് ഏവര്‍ക്കുമറിയാം. 99% ജീവികളും മരണശേഷം ജീര്‍ണ്ണിച്ച് മണ്ണോടുചേരുന്നു. അത്യപൂര്‍വമായി ഫോസിലീകരിക്കപ്പെട്ട ജൈവസമ്പത്തിന്റെ ഒരു ശതമാനംപോലും കണ്ടെത്തിയിട്ടുമില്ല. ഫോസിലീകരണം അപൂര്‍മാകാനുള്ള കാരണങ്ങള്‍ ഡോക്കിന്‍സും നിരത്തുന്നു. പരിണാമം തെളിയിക്കാന്‍ ഫോസിലുകളുടെ ആവശ്യമേയില്ലെന്ന വാദം തൊണ്ണൂറുകള്‍ മുതല്‍ നിയോഡാര്‍വിനിസ്റ്റുകള്‍ ഉയര്‍ത്തിവരുന്നതാണ്. ആ നിലപാട് തന്നെയാണ് തന്റെ പുതിയ ഗ്രന്ഥത്തില്‍ ഡോക്കിന്‍സും പിന്‍പറ്റുന്നത്. ''ഫോസിലുകളുണ്ടോ? വളരെ നല്ലത്, പക്ഷെ യാതൊരു നിര്‍ബന്ധവുമില്ല.''

ചര്‍ച്ച പുരോഗമിക്കുന്നത് ആ നിലയ്ക്കാണെങ്കിലും ഫോസിലുകളെ പൂര്‍ണ്ണമായും പരിത്യജിക്കാന്‍ പ്രതിബന്ധതയുള്ള ഒരു ഡാര്‍വിനിസ്റ്റിന് സാധ്യമല്ലല്ലോ. ശേഷം ഫോസില്‍ചരിത്രത്തെക്കുറിച്ച് നിലവിലിരിക്കുന്ന ജനകീയമായ ചില തെറ്റിദ്ധാരണകള്‍ പരിശോധിക്കപ്പെടുന്നുണ്ട്. കാലംതെറ്റിയോ, അടരുതെറ്റിയോ ഭൂഖണണ്ഡംതെറ്റിയോ ഒരൊറ്റ ഫോസില്‍പോലും ഇന്നേവരെ കണ്ടെത്താനായിട്ടില്ലെന്നത് പരിണാമത്തെ പരിപൂര്‍ണ്ണമായി സാധൂകരിക്കുന്നു. പുതിയതായി ലഭിക്കുന്ന ഫോസിലുകള്‍ സിദ്ധാന്തത്തെ കൂടുതല്‍ ബലപ്പെടുത്തുകയും ചെയ്യുന്നു. “Evolution could so easily be disproved if just a single fossil turned up in the wrong date order. Evolution has passed this test with flying colours.”-ഡോക്കിന്‍സിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. കേംബ്രിയന്‍ കാലഘട്ടത്തിന് മുമ്പ് ജീവിച്ചിരുന്ന ഒരു മുയലിന്റെ (‘Pre-cambrian rabbit’) ഫോസില്‍ കൊണ്ടുവന്നാല്‍ പരിണാമസിദ്ധാന്തം അപ്പടി തെറ്റാണെന്ന് സമ്മതിക്കാമെന്ന ജെ.ബി.എസ് ഹാള്‍ഡെയിന്റെ (JBS Haldane) വിശ്രുതപ്രസ്താവന പരാമര്‍ശിച്ചുകൊണ്ട് ഫോസിലുകള്‍ പരിണാമസിദ്ധാന്തത്തെ സംബന്ധിച്ച് ഒരു 'ബോണസ്സ്'(Bonus) മാത്രമാണെന്ന് ഡോക്കിന്‍സ് സ്ഥാപിക്കുന്നു. ലഭ്യമായ ഫോസിലുകള്‍ കൃത്യവും സഹായകരവുമാണ്. കൂടുതല്‍ ഉണ്ടായിരുന്നുവെങ്കില്‍ നന്നായേനെ. പക്ഷെ തീരെയില്ലെങ്കിലും യാതൊരു പ്രശ്‌നവുമില്ല. ഫോസിലുകളുടെ എണ്ണം പൂജ്യമായാലും പരിണാമസിദ്ധാന്തം നിഷ്പ്രയാസം തെളിയിക്കാനാവും. 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'ലെ അടിസ്ഥാനനിലപാടാണിത്. 

ശിലാഭൂതവിജ്ഞാനീയം (Palaeontology), ഭ്രൂണശാസ്ത്രം (Embryology), ജനിതകശാസ്ത്രം (Genetics,), തന്മാത്രാ ജീവശാസ്ത്രം (Molecular Biology), കൃത്രിമസങ്കലനം (Artificial breeding), ഭൗമശാസ്ത്രം (Geography), ഘടനാശാസ്ത്രം (Anatomy) തുടങ്ങിയ അനുബന്ധ ശാസ്ത്രശാഖകളില്‍ ജൈവപരിണാമത്തിന് ആധികാരികമായ തെളിവുകളുണ്ടെന്ന് ഡോക്കിന്‍സ് ചൂണ്ടിക്കാട്ടുന്നു. ഈ മേഖലകളില്‍നിന്ന് ജൈവപരിണാമത്തിന് വന്‍തോതില്‍ തെളിവുകളെത്തിക്കുകയും അവയൊക്കെ യഥാവിധി സംയോജിപ്പിക്കുകയും ചെയ്യുന്നിടത്താണ് 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്' വേറിട്ടൊരു പുസ്തകമായി മാറുന്നത്. വന്യസ്വഭാവമുള്ള കാട്ടുചെന്നായ്ക്കളില്‍ ചിലവ പൂച്ചക്കുട്ടിയെപ്പോലെ സൗമ്യതയുള്ള വളര്‍ത്തുനായയായി പരിണമിച്ചത് ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള മനുഷ്യന്റെ കൃത്രിമമായ തെരഞ്ഞെടുപ്പ് മൂലമാണെന്ന സത്യം ഡാര്‍വിന്‍ സ്വയം നിരീക്ഷിച്ചറിഞ്ഞതാണ്. പ്രകൃതിയില്‍ ഈ തെരഞ്ഞെടുപ്പ് സ്വഭാവികമായി നടക്കുന്നതിനാല്‍ വേണ്ടിവരുന്ന സമയദൈര്‍ഘ്യം വലുതായിരിക്കും. മനുഷ്യന്‍ 'കൈവെച്ച' ജീവജാതികളിലെല്ലാംതന്നെ അമ്പരപ്പിക്കുന്ന തോതിലുള്ള ജൈവവൈവിധ്യം ദൃശ്യമാണ്. മനുഷ്യനിലാകട്ടെ പറയത്തക്ക 

വ്യത്യസ്തത കാണാനുമില്ല. മനുഷ്യര്‍ക്കിടയില്‍ കൃത്രിമമായ തെരഞ്ഞടുപ്പും സങ്കലനവും നടത്താന്‍ ആരുമില്ലെന്നോര്‍ക്കണം. 

വിട്ടുപോയ ഇടക്കണ്ണികളെ(Missing links) സംബ്ധിച്ചും സമാനമായ നിലപാടാണ് ഡോക്കിന്‍സിനുള്ളത്. എല്ലാ പരിണാമത്തിനും ഇടക്കണ്ണികള്‍ ഉണ്ടായിക്കൊള്ളണമെന്ന് നിബന്ധനയില്ല. ഇടക്കണ്ണിയെന്ന സങ്കല്‍പ്പം തന്നെ ഒരര്‍ത്ഥത്തില്‍ ഒരു ജൈവമിഥ്യയാണ്. പൊതുപൂര്‍വികനില്‍നിന്ന് ശാഖകളായി വിഘടിച്ചാണ് ജൈവപരിണാമം സംഭവിച്ചിട്ടുള്ളത്. ഒരു ജീവിയില്‍നിന്ന് മറ്റൊരു ജീവിയുണ്ടാകുകയല്ല മറിച്ച് പൊതുപൂര്‍വികന്റെ വിഘടിത വകഭേദങ്ങള്‍ ഭിന്ന ദിശകളില്‍ ഉരുത്തിരിയുകയാണുണ്ടായിട്ടുള്ളത്. ഫോസില്‍രേഖയിലുള്ളതായി കാണപ്പെടുന്ന വിടവുകളില്‍ (gaps) അസ്വാഭാവികമായി ഒന്നുമില്ല. അതേസമയം മനുഷ്യന്റെ കാര്യത്തില്‍ പരിണാമം തൃപ്തികരമായി വിശദീകരിക്കുന്ന ഇടനില ഫോസിലുകള്‍ ലഭ്യമാണെന്ന് ഡോക്കിന്‍സ് ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ ഇടക്കണ്ണിഫോസിലുകളുടെ നാമകരണത്തിലെ (Denomination) സാങ്കേതികമായ കടുംപിടുത്തങ്ങള്‍ വന്‍തോതില്‍ ആശയംക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പരിണാമത്തിന്റെ തെളിവായി മാധ്യമങ്ങള്‍ ഏറെ കെട്ടിഘോഷിക്കുന്ന ടിക്ടാലിക്ക്(Tik talik), ഐഡ (Ida) തുടങ്ങിയ ഫോസിലുകളെക്കുറിച്ച് അമിതമായ ആഹ്‌ളാദം ഡോക്കിന്‍സിനില്ല. അവയുടെ കണ്ടുപിടുത്തം സഹായകരമാണെങ്കിലും ഇപ്പോഴാണ് ഇത്തരം കാര്യങ്ങള്‍ സ്ഥിരീകരിച്ചതെന്ന മട്ടിലുള്ള പ്രചരണം സ്വീകാര്യമല്ല.

പ്രകൃതിനിര്‍ധാരണവും സൂക്ഷ്മപരിണാമവും അംഗീകരിക്കുമ്പോള്‍ തന്നെ സ്ഥൂലപരിണാമം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് സൃഷ്ടിവാദികളില്‍ ഭൂരിഭാഗവും. 1988 ല്‍ മിച്ചിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോ ബയോളജിസ്റ്റായ റിച്ചാര്‍ഡ് ലെന്‍സ്‌ക്കിയും (Richard Lenski) കൂട്ടരും എഷറിച്ചിയ കോളി(Escherichia coli ) എന്ന ബാക്റ്റീരിയയയുടെ 45000 തലമുറകള്‍ പരീക്ഷണശാലയില്‍ കൃത്രിമമായ സൃഷ്ടിച്ചതിന്റെ വിശദാംശങ്ങള്‍ അഞ്ചാം അദ്ധ്യായത്തിലുണ്ട്. ആദ്യ തലമുറയില്‍നിന്നും തീര്‍ത്തും വിഭിന്നമായ ബാക്റ്റീരിയകളാണ് തലമുറകള്‍ കഴിയുന്തോറും ലഭിച്ചത്. വ്യവസായിക മെലനിസം (Industrial Melenism) പോലുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാട്ടി പ്രകൃതിനിര്‍ധാരണം സാധൂകരിക്കാനാവും. എന്നാല്‍ സ്ഥൂലപരിണാമം അനുഭവിച്ചറിയാന്‍ കഴിയുമെന്ന് കാണിക്കാനാണ് ലെന്‍സ്‌ക്കിയുടെ പരീക്ഷണസപര്യ ഡോക്കിന്‍സ് ഉദ്ധരിക്കുന്നത്. അക്കാദമിക് പണ്ഡിതരുടെപോലും പ്രശംസ പിടിച്ചുപറ്റിയ ഒരു ഭാഗമാണിത്. റേഡിയോ ആക്റ്റീവിറ്റിയെക്കുറിച്ചും കാര്‍ബണ്‍ വാര്‍ഷികവലയങ്ങളെപ്പറ്റിയും നാലാം അദ്ധ്യായത്തില്‍ വിശദമായി പരിശോധിക്കുന്നു. ഭൂമിക്ക് പതിനായിരം വര്‍ഷം പഴക്കമേയുള്ളുവെന്ന വാദിക്കുന്നവര്‍ മുഖ്യപ്രതിബന്ധമായി കാണുന്നത് കാര്‍ബണ്‍ ടെസ്റ്റിംഗും റേഡിയോ ആക്റ്റിവിറ്റി പരിശോധനകളുമാണല്ലോ. അത്തരം പരിശോധനകള്‍ ആധികാരികമല്ലെന്ന് പ്രചരിപ്പിക്കുന്നവരുടെ കള്ളി വെളിച്ചത്താക്കുന്ന കൃത്യമായ ശാസ്ത്രീയവിശദീകരണങ്ങള്‍ ഈ അദ്ധ്യായത്തിലുണ്ട്. 

ഡാര്‍വിന്റെ ഐതിഹാസികമായ ഗലപ്പഗോസ് പര്യടനം(1831-35) അവതരിപ്പിക്കുന്നിടത്ത് കാല്‍പ്പനികചാരുതയും ഗൃഹാതുരതയും ഓളംവെട്ടുന്നു. ഗാലപ്പഗോസിലെ ചെറുകുരുവുകളുടെ(Finches) ചുണ്ടിന്റെ ആകൃതിയിലുണ്ടായ പരിണാമം മുതല്‍ ആമകളുടെ സവിശേഷതയെക്കുറിച്ച് വരെ ഡോക്കിന്‍സ് വാചാലമാകുന്നു. ഗാലപ്പഗോസ് ദ്വീപുകളെക്കുറിച്ച് പരിണാമസംബന്ധിയായ പുസ്തകങ്ങളില്‍ കാണപ്പെടുന്ന സ്ഥിരം വിഭവങ്ങള്‍ക്കുപരിയായ പലതും ഈ ഭാഗത്തുണ്ട്. ജൈവവൈവിധ്യത്തിന് (Bio diversity) അടിസ്ഥാനം 'ദ്വീപു'കളാണെന്ന ഡോക്കിന്‍സിന്റെ പ്രഖ്യാപനം ശ്രദ്ധേയമാണ്. ഗലപ്പഗോസ് ഡാര്‍വിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായിയിരുന്നു. സ്പീഷിയേഷന് (Speciation) പര്യാപ്തമാകത്തക്കവിധം ഒരു ജീവജാതിയെ ചിതറിപ്പിക്കാന്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ തൊട്ട് കാലവസ്ഥാവ്യതിയാനങ്ങള്‍ വരെ കാരണമാകാം. അത്തരമൊരു വിഘടനം തുടങ്ങിക്കിട്ടിയാല്‍ സ്പീഷിയേഷന്റെ വേണ്ടുന്ന നടപടകള്‍ പ്രകൃതി സ്വയം സ്വീകരിച്ചുകൊള്ളും. ദ്വീപുകളുണ്ടായിരുന്നില്ലെങ്കില്‍ ഈ ലോകം വളരെ വിരസമായിത്തീരുമായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്ന ('Life on Earth would be extremely boring if there were no islands'') ഡോക്കിന്‍സ് ഓരോ ജീവജാതിയും ഓരോ ദ്വീപുകളാണെന്നും അഭിപ്രായപ്പെടുന്നു. മറ്റൊരു വര്‍ഗ്ഗവുമായി ഇണചേര്‍ന്ന് പ്രജനനം നടത്താനാവില്ലെന്നതാണ് ജീവികളുടെ 'ദ്വീപുവല്‍ക്കരണ'ത്തിന്റെ മുഖ്യ മാനദണ്ഡമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 'ദി ആര്‍ക്ക ഓഫ് കോണ്ടിനന്റ്' എന്ന അദ്ധ്യായം ഒരു ഭൂമിശാസ്ത്രഗ്രന്ഥം വായിക്കുന്ന അനുഭവം പ്രദാനംചെയ്യും. ആല്‍ഫ്രഡ് വെഗ്‌നറുടെ (Alfred Wegner)ഫലക ചലന സിദ്ധാന്തവും(Continental shift theory) തുടര്‍ന്നുവന്ന ഭൂസ്ഥര വിസ്ഥാപന സിദ്ധാന്തവുമൊക്കെ(floor spreading) സവിസ്തരം പ്രതിപാദിക്കപ്പെടുന്നുണ്ട്. മഡഗാസ്‌ക്കര്‍, ഇന്ത്യാ ഉപഭൂഖണ്ഡം, ഓസ്‌ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലെ ജൈവവിവിധ്യങ്ങളുടെ പ്രത്യകതകള്‍ ഭൗമപരിണാമത്തിന്റെ പശ്ചാത്തലത്തില്‍ തിട്ടപ്പെടുത്താനാവും. ആഫ്രിക്കയ്ക്കും തെക്കെ അമേരിക്കയ്ക്കും ഇടയിലുള്ള അത്‌ലാന്റിക്ക് സമുദ്രത്തിന്റെ അടിത്തട്ടുശിലകളുടെ പ്രായം ക്രമമമായി വ്യത്യാസപ്പെടുന്നതും അത് ജൈവപരിണാമത്തിന്റെ നേര്‍തെളിവായി മാറുന്നതും ഡോക്കിന്‍സ് ആവേശത്തോടെ വിശദീകരിക്കുന്നു. 

ലാറിങ്കല്‍ നാഡിയുടെ (Laryngeal nerve)പരിണാമചരിത്രം, വാവലിന്റെയും വംശനാശം സംഭവിച്ച ടെറോഡാക്‌റ്റൈല്‍സിന്റെയും ( Pterodactyls) ചിറകുകള്‍ സമാനപ്പെടുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ ഡോക്കിന്‍സും പരിശോധിക്കുന്നുണ്ട്. തിമിംഗലത്തിന്റെയും കുതിരയുടേയും പരിണാമചരിത്രം ചിത്രങ്ങള്‍ സഹിതം വിവരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. 2000 ല്‍ സ്റ്റീവ് ജോണ്‍സ് (Steve Johns) പ്രസിദ്ധീകരിച്ച 'Almost Like A Whale' എന്ന പുസ്തകത്തില്‍ അണിനിരത്തിയ വാദങ്ങളുടെ ഒരു പരിഷ്‌ക്കരിച്ച പതിപ്പാണിവയെല്ലാം. എങ്കിലും ഡോക്കിന്‍സിന്റെ അവതരണശൈലിയും ഭാഷാവിന്യാസവും ആവര്‍ത്തനവിരസത ഒഴിവാക്കുന്നു. ഭ്രൂണശാസ്ത്രത്തില്‍ പരിണാമത്തിന് അതുല്യമായ തെളിവുകളുണ്ട്. സിക്താണ്ഡം (Zygot) എന്ന ഒരൊറ്റകോശം വളര്‍ന്ന് സങ്കീര്‍ണ്ണമായ അവയവഘടനയുള്ള ജീവകളുണ്ടാകുന്നതിന്റെ വിശദാംശങ്ങളാണ് എട്ടാം അദ്ധ്യായത്തില്‍. ജെ.ബി.എസ് ഹാള്‍ഡെയിനിന്റെ ''ഭവതീ നിങ്ങളത് സ്വയം ചെയ്തിരിക്കുന്നു; ഒമ്പത് മാസം മാത്രമേ അതിന് വേണ്ടിവന്നുള്ളു'' ('But Madam, you did it yourself. And it only took you nine months'') എന്ന വിശ്രുതമായ മറ്റൊരു ഉദ്ധരണിയാണിയിലൂടെയാണ് ചര്‍ച്ചയ്ക്ക തുടക്കംകുറിക്കുന്നത്. ജീന്‍ നിര്‍ദ്ദേശങ്ങള്‍ ആധാരമാക്കി ഭ്രൂണത്തിന്റെ ഭിന്ന അനുപാതത്തിലുള്ള വളര്‍ച്ചയാണ് വ്യത്യസ്ത അവയവഘടനകള്‍ക്കും ജീവികള്‍ക്കും നിദാനമാകുന്നത്. ജീനോം നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുന്നതെങ്ങനെയെന്നത് കണ്ടെത്താന്‍ ഭാവിയില്‍ ശാസ്ത്രത്തിനാവുമെന്നുറപ്പാണ്. ഭ്രൂണവളര്‍ച്ച സംഭവിക്കുന്നത് മുകളില്‍നിന്നും അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏതെങ്കിലും നിര്‍ദ്ദേശാനുസരണമല്ല. ബ്‌ളൂപ്രിന്റില്ലാത്ത ഒരു നിര്‍മ്മിതിയാണത്. ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പ്രാദേശികമായ നിയമങ്ങളാണ്(Local rules). പ്രാദേശിക നിയമങ്ങള്‍ ഉരുത്തിരിയുന്നതാകട്ടെ ജീന്‍ഘടനയില്‍നിന്നും. ജീന്‍ നിര്‍ദ്ദേശങ്ങളുടെ രഹസ്യമറിയാന്‍ അവിടെനിന്നും പുറകോട്ട് സഞ്ചരിക്കണം. കൂടുതലറിയാന്‍ കൂടുതല്‍ പുറകോട്ട് പോകേണ്ടിവരുമെന്ന് സാരം. ആസൂത്രണം അനുഭവപ്പെടുന്നുവെങ്കില്‍ അത് താഴെനിന്ന് മുകളിലേക്കാണ്(Bottom to top). അതല്ലാതെ മുകളില്‍നിന്ന് താഴേക്കല്ല(Top to bottom). ജീവന്‍ പുറത്തുനിന്നുള്ള ഒരു കുത്തിവെയ്പല്ല നേരെമറിച്ച് അകത്തുനിന്നും ഉരുത്തിരിയുന്ന ഒരു സഹജഭാവമാകുന്നു. ഭ്രൂണവളര്‍ച്ച സ്വയം ആസൂത്രണംചെയ്യപ്പെടുന്ന (self assembly )ഒരു ജൈവ-രാസപരിണാമമാണ്. അവിടെ ആസൂത്രണപദ്ധതികള്‍ അനാവശ്യമാണ്; ആസൂത്രകനും(“There is no architects’s plan, no architect.”)-സ്വതസിദ്ധമായ ശൈലിയില്‍ ഡോക്കിന്‍സ് സ്ഥാപിക്കുന്നു. 

സൃഷ്ടിപരമല്ലാത്ത ബൗദ്ധികവ്യായാമം 

സൃഷ്ടിവാദക്കാരെ നേരിടാനായി ഡോക്കിന്‍സ് വേണ്ടതിലധികം ഊര്‍ജ്ജം ചെലവഴിക്കുന്നോയെന്ന സംശയം അസ്ഥാനത്തല്ല. സഹപ്രവര്‍ത്തകനും സൂഹൃത്തുമായിരുന്ന അന്തരിച്ച സ്റ്റീഫന്‍ ജെയ് ഗോള്‍ഡ് ഒരിക്കലും ചെയ്യരുതെന്ന് ഡോക്കിന്‍സിനെ ഉപദേശിച്ച ഒരു കാര്യമാണിതെന്നോര്‍ക്കണം. സൃഷ്ടിവാദികള്‍ അന്ധമായ മതവിശ്വാസത്താല്‍ പ്രചോദിതരാണ്. അവരുടെ മുന്നില്‍ ശാസ്ത്രീയവസ്തുതകളും ലോജിക്കുമൊന്നും വിലപ്പോകില്ല. അമേരിക്കന്‍ സൃഷ്ടിവാദക്കാരിലെ തീവ്രവാദിയായ വെന്‍ഡി റൈറ്റുമായി (Wendy Wright, President of Concerned Women for America) ഡോക്കിന്‍സ് നടത്തിയ അഭിമുഖത്തിന്റെ തിരക്കഥയുടെ കുറച്ച് ഭാഗം പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത് വായനാരസത്തെ പോഷിപ്പിക്കുന്നുണ്ട്. പക്ഷെ ഡോക്കിന്‍സ് ഉന്നയിക്കുന്ന ശാസ്ത്രവസ്തുതകളും യുക്ത്യാധിഷ്ഠിത വിശദീകരണങ്ങളും പൊട്ടന്‍കളിയിലൂടെ ''എനിക്ക് ബോധ്യപ്പെട്ടില്ല'' എന്ന ഒരൊറ്റ ഉത്തരംകൊണ്ട് നിസ്സാരവല്‍ക്കരിക്കുന്ന വെന്‍ഡി റൈറ്റ് വെടിയുണ്ടകളെ പുഞ്ചിരിയോടെ അതിജീവിക്കുന്ന അകംപൊള്ളയായ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെപ്പോലെ വായനക്കാരന്റെ മുന്നില്‍ തൂങ്ങിയാടുകയാണ്. മനുഷ്യനും ആള്‍ക്കുരങ്ങിനും ഇടയിലുള്ള ഫോസിലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള നെയ്‌റോബി മ്യൂസിയമടക്കമുള്ള സ്ഥലങ്ങള്‍ ഡോക്കിന്‍സ് പേരുപറഞ്ഞ് ചൂണ്ടിക്കാട്ടുമ്പോഴും 'ഞാന്‍ കണ്ടിട്ടില്ല' എന്ന എളുപ്പമുള്ള മറുപടിയാണ് വെന്‍ഡി നല്‍കുന്നത്. വസ്തുനിഷ്ഠമായി പ്രതികരിക്കാനാവാതെ വന്നപ്പോള്‍ ശാസ്ത്രവിഷയത്തെ ആസ്പദമാക്കിയുള്ള ഒരു സംവാദത്തിലാണ് താന്‍ പങ്കെടുക്കുന്നതെന്ന കാര്യംപോലും വെന്‍ഡി മറക്കുന്നു. അഞ്ച് പേജുവരുന്ന ദീര്‍ഘമായ ഈ അഭിമുഖത്തിന്റെ പരിസമാപ്തിയാണ് ഏറെ രസകരം:

റിച്ചാഡ് ഡോക്കിന്‍സ്- ''തമാശയായി പറഞ്ഞതല്ല. പോകൂ, പോയി പരിശോധിച്ചറിയൂ, കൃത്യമായും അതുതന്നെയാണ് ഞാനുദ്ദേശിക്കുന്നത്. ഹോമിനിഡ് ഫോസിലുകളെക്കുറിച്ച് താങ്കളോട് സവിസ്തരം പറഞ്ഞുകഴിഞ്ഞു. കുതിരയുടെ പരിണാമമെങ്ങനെയെന്ന് പരിശോധിച്ചറിയാനുള്ള ഫോസിലുകള്‍ ലഭ്യമാണ്. ആദ്യകാല സസ്തനികള്‍ പരിണമിച്ചതെങ്ങനെയെന്നും സ്വയം തിരിച്ചറിയാം. ആദ്യകാല മത്സ്യങ്ങളില്‍ ചിലവ പരിണമിച്ച് ഉഭയജീവികളും പിന്നീട് ഉരഗങ്ങളുമുണ്ടായതും എങ്ങനെയെന്നും കണ്ടറിയാം. നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സുവോളജിക്കല്‍ മ്യൂസിയത്തിലും ഈ തെളിവുകളൊക്കെ ലഭ്യമാണ്. കണ്ണ് തുറക്കുക, വസ്തുതകള്‍ നോക്കികാണുക, അത്രമാത്രം.''

വെന്‍ഡി റൈറ്റ്:''താങ്കള്‍ കണ്ണ് തുറക്കണമെന്നും നമ്മെയെല്ലാം സൃഷ്ടിച്ച് ദൈവത്തിന്റെ സ്‌നേഹത്താല്‍ ഒന്നിപ്പക്കപ്പെട്ട് ദൈവസമൂഹങ്ങളെ തിരിച്ചറിയണമെന്നുമാണ് എനിക്ക് പറയാനുള്ളത്.....''

പരിണാമത്തെക്കുറിച്ചുള്ള ഒരു സംവാദം ഇതിലും മോശമായി അവസാനിപ്പാക്കാമോ എന്ന് സംശയമുയരുക സ്വാഭാവികമാണ്. മ്യൂസിയവും ഫോസിലുമൊന്നും സൃഷ്ടിവാദിക്കാരുടെ അജണ്ടയില്‍ പ്രധാന്യമുള്ള വിഷയങ്ങളല്ല. ഈ അഭിമുഖം ഉള്‍പ്പെടുത്തിയതിലൂടെ അനാവശ്യമായ പ്രാധാന്യമാണ് ഡോക്കിന്‍സ് ഇക്കൂട്ടര്‍ക്ക് നല്‍കിയതെന്ന് ആരോപിക്കാമെങ്കിലും സൃഷ്ടിവാദികളുടെ പാപ്പരത്വവും ചപലതയും കൃത്യമായി വെളിവാക്കാന്‍ ഇത് സഹായകരമായിത്തീരുന്നുണ്ട്. ശാസ്ത്രജ്ഞര്‍ക്ക് മറുപടിയില്ലാത്തതുകൊണ്ടാണ് അവര്‍ തങ്ങളോട് സംവദിക്കാത്തതെന്ന് സൃഷ്ടിവാദികള്‍ വീമ്പിളക്കാറുണ്ട്. ഈ അഭിമുഖം വായിച്ചറിയുന്ന ആര്‍ക്കും ഈ അവകാശവാദത്തിന് പിന്നിലെ കാപട്യം ബോധ്യപ്പെടും. അഭിമുഖത്തിന്റെ വീഡിയോ ഇന്റര്‍നെറ്റിലും (You tube) ലഭ്യമാണ്.വെന്‍ഡി റൈറ്റുമായുള്ള അഭിമുഖം ഉള്‍പ്പെടുത്തിയിരിക്കുന്ന അധ്യായത്തിന് ഡോക്കിന്‍സ് നല്‍കിയിരിക്കുന്ന പേര് ചിന്തോദ്ദീപകമാണ്: Just go and look! 

'ദൈവവിഭ്രാന്തി'യിലെന്നപോലെ 'ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'ലും ബഹുവിഷയ സംബന്ധിയായ (Multi-disciplinary)അവലോകനരീതിയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഗര്‍ഭാവസ്ഥയിലെ ഭ്രൂണവളര്‍ച്ചയ്ക്ക് സമാനമായ പരിണാമം ശൈശവത്തില്‍നിന്നും പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോഴും ജീവികളില്‍ സംഭവിക്കുന്നുണ്ട്. ശൈശവഘട്ടത്തില്‍ ചിമ്പാന്‍സിയുടേയും മനുഷ്യന്റെയും തലയോടുകള്‍ തമ്മിലുള്ള അവിശ്വസനീയമായ സാദൃശ്യവും മുതിര്‍ന്നശേഷം വര്‍ദ്ധിച്ചുവരുന്ന വ്യതിയാനങ്ങളും ഡോക്കിന്‍സ് ഉദാഹരിക്കുന്നു. കോംഗോ സന്ദര്‍ശനത്തിനിടെ (1909-15) പ്രശസ്ത ഫോട്ടോഗ്രാഫറായ ഹെര്‍ബര്‍ട്ട് ലാങ് (Herbert Lang) എടുത്ത സ്റ്റഫ് ചെയ്ത ഒരു ചിമ്പാന്‍സിക്കുഞ്ഞിന്റെ കൗതുകരമായ ഫോട്ടോ പുസ്തകത്തിലുണ്ട്. വിദഗ്ധാഭിപ്രായം തേടി സുഹൃത്തായ ഡെസ്മണ്ട് മോറിസിന് (Desmond Morris) ഈ ഫോട്ടോ ഡോക്കിന്‍സ് അയച്ചുകൊടുത്തതും അതിനദ്ദേഹം നല്‍കിയ വിശദീകരണവുമൊക്കെ രസകരമായ വായനാനുഭവം സമ്മാനിക്കും. മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ ജനിതകഘടനയില്‍ 98 ശതമാനത്തിലധികം സാമ്യമുണ്ടെന്ന് നാം വായിച്ചറിയുന്നുണ്ട്. ഇവിടെ സമാനത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്തെന്ന് കൃത്യമായി അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം നല്ലൊരു സഹായിയായിരിക്കും. മനുഷ്യരിലെ ലുപ്ത(Vestige) സവിശേഷതകളെക്കുറിച്ച് പാരമര്‍ശിക്കവെ നമുക്കുണ്ടാകുന്ന 'രോമാഞ്ചം' (Goosebumps) പൊതുപൂര്‍വികനെ ഓര്‍മ്മിപ്പിക്കുന്ന സഹജഗുണമാണെന്ന് ഡോക്കിന്‍സ് വാദിക്കുന്നു. ഒട്ടുമിക്ക സസ്തനികളിലും രോമം എഴുന്നുവരുന്നത് അമിതമായ തോതിലുള്ള ചൂട്, തണുപ്പ്, കോപം, ഭീതി തുടങ്ങിയ വൈകാരികാവസ്ഥകളോടുള്ള പ്രതിസ്ഫുരണമായിട്ടാണ്. ചിമ്പാന്‍സിപോലുള്ള ജീവികളുടെ മുമ്പില്‍ ഒരു പ്‌ളാസ്റ്റിക്ക് പാമ്പിനെ കാട്ടിയാലും അവയുടെ രോമം ഭീതികൊണ്ട് പൊങ്ങിവരുന്നത് കാണാം. മനുഷ്യനിലും ഇതുതന്നെ സംഭവിക്കുന്നു. അധികം രോമം ഇല്ലാത്തതിനാല്‍ മനുഷ്യചര്‍മ്മം വല്ലാതെ ത്രസിച്ചുവരുമ്പോള്‍ അത് 'രോമാഞ്ച'മാകുന്നു. നേത്രപരിണാമം ചര്‍ച്ച ചെയ്യുന്നിടത്ത് പതിവുപോലെ വിവിധയിനം നേത്രങ്ങളുടെ പരിണാമവും ശ്രേണിബന്ധവും വിശദമായി വിവരിക്കപ്പെടുന്നുണ്ട്. വിശിഷ്ടമെന്ന് നാം പാടിപുകഴ്ത്തുന്ന മനുഷ്യനേത്രം ഉദാത്തമായ ആസൂത്രണവൈഭത്തിന് (brilliance in design)ഉദാഹരണമായി വിലയിരുത്തുന്നത് മണ്ടത്തരമാണ്. മനുഷ്യനേത്രത്തിന്റെ നിലവിലുള്ള ന്യൂനതകളില്‍ പലതും സാമാന്യബുദ്ധിയുള്ള ഒരു ആസൂത്രകനുണ്ടായിരുന്നെങ്കില്‍ നിസ്സാരമായി ഒഴിവാക്കപ്പെടുമായിരുന്നു. പ്രകൃതി പൂര്‍ണ്ണതയുടെ പര്യായമാണെന്ന പരമ്പരാഗത മതവാദം പരിണാമത്തിന്റെ അടിസ്ഥാനവ്യാകരണം തന്നെ അട്ടിമറിക്കുന്നതാണ്. 'ദി ജീനിയസ് ഓഫ് ചാള്‍സ് ഡാര്‍വിന്‍' എന്ന ഡോക്കുമെന്ററിയില്‍ ഡോക്കിന്‍സ് പറയുന്നതും മറ്റൊന്നല്ല: പ്രകൃതിയില്‍ മുഴുവന്‍ ഒത്തുതീര്‍പ്പുകളും അപൂര്‍ണ്ണതുകളുമാണുള്ളത്(Compromises and imperfections). ലക്ഷ്യബോധവും ആസൂത്രണബുദ്ധിയും പിന്തുണയ്ക്കാത്ത മാറ്റങ്ങളുടെ(Changes) സമുച്ചയമാണ് പരിണാമം.

പുസ്തകത്തിന്റെ അവസാനഭാഗത്ത് പരിണാമവിഷയത്തില്‍ പാശ്ചാത്യലോകത്ത് നിലനില്‍ക്കുന്ന ധാരണകളെ പ്രതിഫലിപ്പിക്കുന്ന ഗാലപ്പ് പോള്‍-യൂറോബാരോമീറ്റര്‍ ഫലങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. മതപരത കൂടുന്തോറും പരിണാമത്തില്‍ സംശയം പ്രകടപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുവെന്നാണ് പോള്‍ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്‍ മുമ്പുണ്ടായിരുന്ന ഒരു ജീവിവര്‍ഗ്ഗത്തില്‍നിന്നും പരിണമിച്ചുണ്ടായതാണെന്ന് ഐസ്‌ലന്‍ഡില്‍ 85 ശതമാനം പേര്‍ വിശ്വസിക്കുന്നുണ്ട്. ഇത് സ്വീഡനില്‍ 82% ഉം ഡെന്മാര്‍ക്കില്‍ 83% ഉം ഫ്രാന്‍സില്‍ 80% ഉം ബ്രിട്ടണില്‍ 79 ശതമാനവുമാണ്. 90 ശതമാനത്തോളം മുസ്‌ളീം ജനസംഖ്യയുള്ള മാള്‍ട്ടയില്‍പോലും 63% പേര്‍ ഈ നിഗമനം ശരിവെക്കുമ്പോള്‍ മതപരത രൂക്ഷമായ തുര്‍ക്കിയില്‍ കേവലം 27% ംപേര്‍ മാത്രമേ അങ്ങനെ വിശ്വസിക്കുന്നുള്ളു. അമേരിക്കയിലെ 40% പേര്‍ സൃഷ്ടിവാദത്തില്‍ ഏറിയും കുറഞ്ഞും വിശ്വസിക്കുന്നവരാണെന്നും സര്‍വെ സൂചിപ്പിക്കുന്നു. പരിണാമം സത്യമായി അംഗീകരിച്ചുകൊണ്ടുതന്നെ അത് 'ദൈവപദ്ധതി' യായി കാണാനിഷ്ടപ്പെടുന്നവരും കുറവല്ല. യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്തമാണെങ്കിലും അമിതമായ ആത്മവിശ്വാസം പാടില്ലെന്ന് ഡോക്കിന്‍സ് ഓര്‍മ്മിപ്പിക്കുന്നു. സൃഷ്ടിവാദം ഡാര്‍വിനിസത്തിന് ബദലായി വെക്കാവുന്ന ഒരു ശാസ്ത്രസിദ്ധാന്തമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന മതവിശ്വാസികളുണ്ട്. പുറമെ നോക്കുമ്പോള്‍ നിരുദ്രപകരമെന്ന് തോന്നാമെങ്കിലും സൃഷ്ടിവാദം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിനിടയുണ്ട്. ഭാവിതലമുറയെ പഠിപ്പിക്കേണ്ടത് സൃഷ്ടിവാദമാണെന്ന ദുര്‍വാശിയാണ് ഏറ്റവും അപകടകരം. സൃഷ്ടിവാദമെന്നത് കേവലം ഒരു മതസങ്കല്‍പ്പമാണ്(Religious fantasy); തെളിവ് പൂജ്യവും-ഡോക്കിന്‍സ് നിര്‍മലമായി പ്രതിഷേധിക്കുന്നു.

'ദൈവവിഭ്രാന്തി'പോലെ ഒരു മതവിരുദ്ധഗ്രന്ഥമായി (“This is not an anti-religious book”) തന്റെ പുതിയ പുസ്തകത്തെ കാണരുതെന്ന് തുടക്കംമുതലേ ഭംഗിവാക്ക് പറയുന്നുണ്ടെങ്കിലും മതത്തിനെതിരെയുള്ള നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത രചയിതാവ് തന്നെയാണ് ഇവിടെയുമുള്ളത്. തന്റെ അനാദിയായ ജീവിതകാലത്തിനിടയില്‍ ഇന്നുവരെ ഒരു കുഞ്ഞിച്ചിറകുപോലും നിര്‍മ്മിക്കാന്‍ ദൈവത്തിനായിട്ടില്ലെന്നും (“God, to repeat this point, which ought to be obvious, but isn’t, never made a tiny wing in his eternal life.”) ആധുനിക സൃഷ്ടിവാദികള്‍ മനോവിഭ്രാന്തി മൂര്‍ച്ഛിച്ച്് പരിപൂര്‍ണ്ണ വിലക്ഷണതയ്ക്ക് അടിമപ്പെട്ടതായും (“deluded to the point of perversity”) പതിവുശൈലിയില്‍ ഡോക്കിന്‍സ് തുറന്നടിക്കുന്നുണ്ട്. ദീര്‍ഘമായ ചില അടിക്കുറിപ്പുകളില്‍ (Foot notes)മുനവെച്ച ആക്ഷേപഹാസ്യം കൗശലപൂര്‍വം ഒളിച്ചുവെച്ചിട്ടുണ്ട്. ഒരു ശാസ്ത്രഗ്രന്ഥത്തിന് അവശ്യംവേണ്ട മിതത്വവും കുലീനതയും പുസ്തകത്തിലുടനീളം പ്രകടമാണെങ്കിലും ചുരുക്കം ചില അവസരങ്ങളില്‍ കാര്യംപറഞ്ഞാല്‍ മനസ്സിലാകില്ലെന്ന് നടിക്കുന്നവരുടെ നിലപാടുകള്‍ ഡോക്കിന്‍സിനെ അലോരസപ്പെടുത്തുന്നത് കാണാം. സൃഷ്ടിവാദികളെ അജ്ഞരെന്നും പരിഹാസ്യരെന്നും (“ignorant,” “fatuously ignorant” and “ridiculous.”) വിശേഷിപ്പിക്കാന്‍ അദ്ദേഹം മടിക്കുന്നില്ല. പരിണാമത്തെ സാധൂകരിക്കുന്ന കാര്യത്തില്‍ ഉജ്ജ്വലപ്രകടനം കാഴ്ചവെക്കുന്ന ജെറി കോയന്റെ പുസ്തകത്തില്‍ കാണുന്ന അനുനയരൂപേണയുള്ള ആഖ്യാനശൈലി (persuasive rhetoric) ഡോക്കിന്‍സ് സ്വീകരിക്കുന്നില്ല. അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് എഴുതിയതാണെന്ന പ്രതീതിയുളവാക്കുന്നുണ്ടെങ്കിലും കടുത്ത സൃഷ്ടിവാദികള്‍ തന്റെ പുസ്തകം വായിച്ച് മനസ്സിലാക്കാണമെന്ന ഉദ്ദേശ്യം ഡോക്കിന്‍സിനുള്ളതായി വായനക്കാര്‍ക്ക് തോന്നുകയില്ല. 

ചില ഭാഗങ്ങളില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാതെ എല്ലാം ഏവര്‍ക്കും അറിയാവുന്നതാണെന്നമട്ടില്‍ (taken for granted )കാര്യങ്ങള്‍ പറഞ്ഞുപോകുന്ന ശൈലി 'ദൈവവിഭ്രാന്തി' യിലെന്നപോലെ ഈ പുസ്തകത്തിലും ദൃശ്യമാണ്. വായനക്കാര്‍ ശാസ്ത്രജ്ഞരും പണ്ഡിതരും മാത്രമാണെങ്കില്‍ പ്രശ്‌നമില്ല. പക്ഷെ ഒരു ജനകീയശാസ്ത്രഗ്രന്ഥത്തെ സംബന്ധിച്ച് അതൊരു ന്യൂനതയായി തോന്നാം. ഉദാഹരണമായി രണ്ടാമദ്ധ്യായത്തില്‍ വളര്‍ത്തുനായയെ ചെന്നായില്‍നിന്നും(wolf.), ബ്രൊക്കോളി(broccoli), ക്വാളിഫ്‌ളവര്‍(cauliflower), തുടങ്ങിയ പച്ചക്കറികളെ ഒരിനം കാട്ടുകാബേജില്‍നിന്നും (wild cabbage) മനുഷ്യര്‍ കൃത്രിമതെരഞ്ഞെടുപ്പിലൂടെ സൃഷ്ടിച്ചതാണെന്ന് പറയുന്നുണ്ട്(പേജ്-71-81). എങ്ങനെയാണിത് സംഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ക്കറിയാം. എന്നാല്‍ സാധാരണവായനക്കാരുടെ കാര്യം വ്യത്യസ്തമാണ്. മൂന്നാമദ്ധ്യായത്തില്‍ പൂക്കളെയും ഷഡ്പദങ്ങളെയും(insects) കഥാപാത്രങ്ങളാക്കി പ്രകൃതി നിര്‍ധാരണം വിശദീകരിക്കാനുള്ള ശ്രമമുണ്ട്(പേജ് 80). ഇവിടെയും വിശദീകരണം തൃപ്തികരമല്ല. ഉദാഹരണമായി, പൂമ്പൊടി (pollen) നിര്‍മ്മിക്കുന്ന പൂക്കളും അത് നുകരുന്ന ഷഡ്പദങ്ങളും തമ്മിലുള്ള പൊരുത്തപ്പെടല്‍ പാരസ്പര്യപരിണാമത്തിന്റെ (co-evolution) ഫലമായുണ്ടായതാണെന്ന് നാമെങ്ങനെയാണ് മനസ്സിലാക്കുന്നത്? പൂമ്പൊടിയുള്ള പൂക്കളും പൂമ്പൊടി നുകരുന്ന ഷഡ്പദങ്ങളും പണ്ട് ഇങ്ങനെയായിരുന്നില്ലെന്ന് ആരുപറഞ്ഞു? അവ പിന്നീട് എങ്ങനെയോ പരസ്പരം കണ്ടുമുട്ടി അനുകൂലമായ 'നീചെ' (niche) ഉപയോഗപ്പെടുത്തി പരിണമിച്ചതിന്റെ തെളിവെന്താണ്? അപഹാസ്യമാണെന്ന് തോന്നാമെങ്കിലും ചില സൃഷ്ടിവാദഗ്രന്ഥങ്ങളില്‍ പ്രത്യപ്പെടുന്ന ഒരു സ്ഥിരംചോദ്യമാണിത്. ഹെയ്ക്ക ജപ്പോണിക്ക (Heikea japonica crab) എന്ന ഞണ്ടിനെക്കുറിച്ചുള്ള വിവരണത്തിലും (പേജ്-57) വ്യക്തതയില്ല. ഈ ഞണ്ടിന്റെ തോടിന്റെ പുറംഭാഗത്തിന് ഒരു സമുറായി യോദ്ധാവിന്റെ മുഖത്തോട് നല്ല സാദൃശ്യമുണ്ട്. പ്രകൃതിനിര്‍ധാരണത്തിന്റെ ഉത്തമ ഉദാഹരണമായി ഇതിനെ കാള്‍ സാഗന്‍ വിശേഷിപ്പിക്കുമ്പോള്‍ അത്തരം സാദ്യശ്യം കേവലം യാദൃശ്ചികമാണെന്നാണ് ഡോക്കിന്‍സ് പറയുന്നത്. ആര് പറയുന്നതാണ് ശരി? പ്രകൃതിനിര്‍ധാരണത്തിന് ഉദാഹരണമായി കാണാനാവുന്നില്ലെങ്കില്‍ എന്തിന് അതേ അദ്ധ്യായത്തില്‍ ഡോക്കിന്‍സ് ഇക്കാര്യം പരാമര്‍ശിക്കുന്നു? പരിണിതപ്രജ്ഞനായ ഒരു ശാസ്ത്രജ്ഞനും അദ്ദേഹത്തില്‍നിന്ന് കാര്യങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്ന വായനക്കാര്‍ക്കുമിടയില്‍ ഒരു മതില്‍ രൂപംകൊള്ളുകയാണിവിടെ. ഇത്തരം സാധ്യതകള്‍ സൃഷ്ടിവാദിക്കാരെ വല്ലാതെ കൊതിപ്പിക്കുകയും ചെയ്യുന്നു.

രൂപകങ്ങളുടെ തമ്പുരാന്‍

അലങ്കാരപ്രയോഗങ്ങളുടേയും രൂപകങ്ങളുടേയും തമ്പുരാനാണ് ഡോക്കിന്‍സ്. ശാസ്ത്രജ്ഞരില്‍ അപൂര്‍വമായി കാണുന്ന ഒരു ഗുണവിശേഷമാണിത്. കുറ്റം നടന്നശേഷം അന്വേഷണത്തിനെത്തുന്ന ഡിറ്റക്റ്റീവും കുറ്റം നടന്ന മുറിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചാരക്യാമറയുമൊക്കെ ഭാവനാസമ്പന്നനായ ഒരു എഴുത്തുകാരന്റെ കൊടിയടയാളമാണ്. വിരസമായ ശാസ്ത്രവസ്തുതകള്‍ സരളവും ഉദ്വേഗജനകമായും അവതരിപ്പിക്കാനുള്ള ഡോക്കിന്‍സിന്റെ കഴിവ് പ്രസിദ്ധമാണ്. പരിണാമത്തെക്കുറിച്ച് പലതും നാം അറിഞ്ഞിട്ടുണ്ടെങ്കിലും കുതിരയുടെ കുളമ്പും മനുഷ്യന്റെ ചൂണ്ടുവിരലും സമാനമാണെന്നും (homologous)ചില ദിനോസറുകള്‍ക്ക് ഗാംഗ്‌ളിയന്‍ കോശങ്ങളാല്‍ (ganglion cells)നിര്‍മ്മിതമായ ഒരു രണ്ടാംതലച്ചോര്‍ അവയുടെ വസ്തിപ്രദേശത്തുണ്ടായിരുന്നതായും(pelvis) ഡോക്കിന്‍സ് പറയുമ്പോള്‍ ഒരു യക്ഷിക്കഥ കേട്ടിരിക്കുന്ന ഉദ്വേഗവും യിജ്ഞാസയും സാധാരണവായനക്കാരില്‍ നിറയുന്നു. 'ദൈവവിഭ്രാന്തി'യിലേതുപോലുള്ള ഇംഗ്‌ളിഷ്-യൂറോപ്യന്‍ കേന്ദ്രീകിതസ്വഭാവം (Euro- and Anglo-centric) 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'ലും പ്രകടമാണ്. ഡോക്കിന്‍സിന്റെ വംശീയമായ പക്ഷപാതിത്വമായിവരെ ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. തനിക്ക് ഏറെ പരിചിതമായ സാംസ്‌ക്കാരികപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ ഗ്രന്ഥകാരനില്‍ കുറ്റംകാണാനാവില്ല. നിരവധി വര്‍ണ്ണച്ചിത്രങ്ങളും സ്‌ക്കെച്ചുകളും ഉള്‍പ്പെടുത്തിയാണ് 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്'പുറത്തിറക്കിട്ടുള്ളത്. The Selfish Gene(1976), The Extended phenotype(1982), The Blind Watchmaker(1986), River out of Eden(1995),Climbing Mount Improbabale(1996), Unweaving the Rainbow(1998), A Devil’s Chaplain(2003), The Ancester’s Tale(2004) തുടങ്ങിയ പരിണാമസംബന്ധിയായ തന്റെ ബെസ്റ്റ് സെല്ലറുകളില്‍ ലളിതവല്‍ക്കരണത്തിനും ചിത്രങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ലെന്ന് ഡോക്കിന്‍സ് സമ്മതിച്ചിട്ടുള്ളതാണ്. ആ കുറവ് ഈ പുസ്തകത്തില്‍ പരിഹരിക്കപ്പെടുന്നുണ്ട്.

ശാസത്രബോധമുണ്ടാകാന്‍ ശാസ്ത്രജ്ഞനാകേണ്ട കാര്യമില്ല. ശാസ്ത്രം സങ്കീര്‍ണ്ണവും അജ്ഞേയവുമായി നിലകൊണ്ടാല്‍ അത് ജനങ്ങളില്‍നിന്ന് ഒറ്റപ്പെടും; പരിഹാസ്യമായ അന്ധവിശ്വാസങ്ങള്‍ അവരെ നിസ്സാരമായി കീഴടക്കുകയും ചെയ്യും. 'അരവിജ്ഞാന'മാണ് കൂടുതല്‍ അപകടകരം. സാധാരണവായനക്കാരുടെ ഭാഷാജ്ഞാനത്തേയും ശാസ്ത്രബോധത്തേയും പരീക്ഷിക്കുന്ന ഭാഗങ്ങള്‍ 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'ലുമുണ്ടെന്നതില്‍ തര്‍ക്കമില്ല. ജീവശാസ്ത്രത്തിലുള്ള അടിസ്ഥാനവിജ്ഞാനം ഈ പുസ്തകവും ആവശ്യപ്പെടുന്നുമുണ്ട്. അമിതലളിതവല്‍ക്കരണം ശാസ്ത്ര
ഗഹനതയ്ക്ക്‌ സാരമായി പരിക്കേല്‍പ്പിക്കുമെന്നതിനാല്‍ ഇതിലൊന്നും അസ്വാഭാവികമായി യാതൊന്നുമില്ല. എങ്കിലും കുട്ടികള്‍ക്കുപോലും അനായാസം വായിച്ചുപോകാവുന്ന ആഖ്യാനശൈലി സഹായകരമാണ്. ഡോക്കിന്‍സിന്റ കുലീനഭാഷ ഭാഷാപ്രേമികളുടെകൂടി ആദരവ് നേടുന്നതാണ്. ശാസ്ത്രം യാഥാര്‍ത്ഥ്യത്തിന്റെ കവിതയാണെന്ന (‘Science is the poetry of reality’) അദ്ദേഹത്തിന്റെതന്നെ പ്രശസ്തനിര്‍വചനത്തെ സാധൂകരിക്കുന്ന അവതരണശൈലിയും ഭാഷഘടനയും അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി ഡോക്കിന്‍സ് നടത്തിവരുന്ന പ്രഭാഷണങ്ങളുടേയും മാധ്യമപരമായ ഇടപെടലുകളുടേയും രത്‌നച്ചുരുക്കമായി 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'നെ വിലയിരുത്തുന്നതില്‍ തെറ്റില്ല. പുസ്തകത്തിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്ന ചില ഗവേഷണഫലങ്ങളും കണക്കുകളും പുതുതായി ചേര്‍ത്തിട്ടുമുണ്ട്. എല്ലാം ഒരു കുടക്കീഴില്‍ കമനീയമായി അണിനിരത്തിയിടത്താണ് ഗ്രന്ഥകാരന്റെ വിജയം. 


“There is a grandeur in this view of life”- പരിണാമത്തിന് ഡാര്‍വിന്‍ ന്‌ലകിയ ഈ വിശേഷണം 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി'ന്റെ ആന്തരികസത്തയായി മാറുന്നുണ്ട്. പുസ്തകത്തിന്റെ 13 ാം അദ്ധ്യായത്തിന് നല്‍കിയിരിക്കുന്ന പേര് തന്നെ ഇതാണ്. കേവലം പരിണാമത്തിന്റെ വിശകലനമോ വിശദീകരണമായോ മാത്രം ഈ പുസ്തകത്തെ ലഘൂകരിക്കാനാവില്ല. മനുഷ്യന്‍ ഇന്നോളം കണ്ടെത്തിയതില്‍ വച്ചേറ്റവും മഹത്തായ കണ്ടെത്തലിന്റെ ആഘോഷമാണ് 470 പേജുകളിലായി ഇതള്‍ വിരിയുന്നത്. തന്റെ ഇഷ്ടഗ്രന്ഥമായി ഡോക്കിന്‍സ് എപ്പോഴും ചൂണ്ടിക്കാട്ടുന്നത് 'റിവര്‍ ഔട്ട് ഓഫ് ഏഡനാ'ണ്. 'ദി സെല്‍ഫിഷ് ജീനി'ന്റെ 33 പതിപ്പുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നതും 'ദൈവവിഭ്രാന്തി'യുടെ 30 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുന്നെതും യാഥാര്‍ത്ഥ്യംതന്നെ. എന്നാല്‍ ഡോക്കിന്‍സിന്റെ ഏറ്റവും മികച്ച ഗ്രന്ഥം 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്താ'ണെന്ന് തിരിച്ചറിയുന്നതിന് മേല്‍പ്പറഞ്ഞ വസ്തുതകള്‍ തടസ്സമാകുന്നില്ല. ജൈവപരിണാമത്തെപ്പറ്റി സാമാന്യം അവബോധമുള്ളവരെല്ലാം ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്. എന്തെന്നാല്‍ ഡോക്കിന്‍സ് കൗതുകരമായ പല സൂചകങ്ങളും ഇതില്‍ ഉള്ളടക്കം ചെയ്തിട്ടുണ്ട്. പരിണാമവാദം തള്ളിക്കളയുന്നവര്‍ക്കും വേറിട്ടൊരനുഭവം സുനിശ്ചിതമാണ്; ദുരഭിമാനം വിഴുങ്ങി വായനയ്ക്ക് തയ്യാറെടുക്കുകയാണെങ്കില്‍ മാത്രം. 21 നൂറ്റാണ്ടില്‍ ചാള്‍സ് ഡാര്‍വിന്‍ പുനര്‍ജനിക്കുന്നുവെന്ന് വെറുതെ സങ്കല്‍പ്പിക്കുക. തന്റെ ആശയം ഇന്നെങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്നറിയാന്‍ ഒരു പുസ്തശാല സന്ദര്‍ശിക്കുന്നുവെന്നും കരുതുക. കാര്യങ്ങളറിയാന്‍ അദ്ദേഹം തെരഞ്ഞെടുക്കുന്ന പുസ്തകം മിക്കവാറും 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്' തന്നെയായിരിക്കും. റിച്ചാഡ് ഡോക്കിന്‍സ് ശാസ്ത്രവുമായി അഗാധമായ പ്രണയത്തിലാണെന്ന് നാമറിയുന്നു. ശാസ്ത്രസത്യങ്ങള്‍ പകര്‍ന്നേകുന്ന ജീവിതലഹരി അദ്ദേഹത്തിന്റെ രചനാശൈലിയില്‍ അപൂര്‍വമായ ഒരുതരം ആവേശം നിറയ്ക്കുന്നുണ്ട്. തന്റെ പ്രണയം ലോകംമുഴവന്‍ അറിയണമെന്ന് ഏതൊരു കാമുകനാണ് ആഗ്രഹിക്കാത്തത്?!******

10 comments:

  1. 21 നൂറ്റാണ്ടില്‍ ചാള്‍സ് ഡാര്‍വിന്‍ പുനര്‍ജനിക്കുന്നുവെന്ന് വെറുതെ സങ്കല്‍പ്പിക്കുക. തന്റെ ആശയം ഇന്നെങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്നറിയാന്‍ ഒരു പുസ്തശാല സന്ദര്‍ശിക്കുന്നുവെന്നും കരുതുക. കാര്യങ്ങളറിയാന്‍ അദ്ദേഹം തെരഞ്ഞെടുക്കുന്ന പുസ്തകം മിക്കവാറും 'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്' തന്നെയായിരിക്കും. റിച്ചാഡ് ഡോക്കിന്‍സ് ശാസ്ത്രവുമായി അഗാധമായ പ്രണയത്തിലാണെന്ന് നാമറിയുന്നു. ശാസ്ത്രസത്യങ്ങള്‍ പകര്‍ന്നേകുന്ന ജീവിതലഹരി അദ്ദേഹത്തിന്റെ രചനാശൈലിയില്‍ അപൂര്‍വമായ ഒരുതരം ആവേശം നിറയ്ക്കുന്നുണ്ട്. തന്റെ പ്രണയം ലോകംമുഴവന്‍ അറിയണമെന്ന് ഏതൊരു കാമുകനാണ് ആഗ്രഹിക്കാത്തത്?

    ReplyDelete
  2. excellent post .i had read this befor in pachakkuthira but some things has added now.Greatest post on boologam

    ReplyDelete
  3. Dear Sinan,

    Thanks. What happend was that the DC Books edited out some details of the article sent to them for publication. I posted the unedited version here

    ReplyDelete
  4. വിജ്ഞാനപ്രദമായ ലേഖനം.

    സുബൈര്‍ സംശയങ്ങളുമായി വരുമോ എന്തോ.

    ReplyDelete
  5. കേരളത്തിലിരുന്നൊരാൾ ഈ ചെങ്ങാതിയെ കണ്ടിച്ചു കൂട്ടിയത് ടിയാൻ അറിഞ്ഞിരിക്കുമോ..? ഇല്ലങ്കിൽ അറിയിക്കാൻ വഴിയുണ്ടോ..?

    ReplyDelete
  6. kaalidaasan said...

    വിജ്ഞാനപ്രദമായ ലേഖനം.

    സുബൈര്‍ സംശയങ്ങളുമായി വരുമോ എന്തോ.
    =======================
    ഉസ്താദും പരിവാരവും വരണം,
    എന്തുകൊണ്ട് വരുന്നില്ല?

    ReplyDelete
  7. ചന്ദ്രനില്‍ ജലമില്ലേ?
    ചന്ദ്രനില്‍ ജലമില്ലേ?

    ചാന്ദ്രയാത്ര തട്ടിപ്പാണെന്ന പ്രചരണത്തിന് ശേഷം അതേ സ്രോതസ്സില്‍നിന്നും പുറത്തുവന്ന മറ്റൊരു ഹോക്‌സ് തിയറിയെപ്പറ്റി. 2010 ല്‍ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ചാന്ദ്രയാത്ര ബ്‌ളോഗില്‍ വായിക്കാം.

    ReplyDelete
  8. പരിണാമത്തെ പല്ലും നഖവും ചൂലും ഉപയോഗിച്ച് കണ്ടിക്കാന്‍ ഇറങ്ങിത്തിരിച്ച കണ്ടകശിരോമണികള്‍ ഈ വഴിക്ക് വരില്ലേ?കൊള്ളേണ്ടതൊക്കെ കൊണ്ടുകഴിഞ്ഞതിനാല്‍ ഇനി കൊള്ളാന്‍ വയ്യായിരിക്കും.

    ReplyDelete
    Replies
    1. Yes. Id been debating the theory of evolution since a long time. No so called experts could answer my questions. May be you can try.

      Delete
  9. ഞങ്ങള്‍ കാത്തിരിക്കുന്നു ...'ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്'..രവിചന്ദ്രന്‍ സാറിന് ആശംസകള്‍

    ReplyDelete